
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ ഗവ. വെൽഫെയർ ഹൈസ്കൂൾ പാണത്തൂരിൽ പഠനോത്സവം സംഘടിപ്പിച്ചു.
” *_മികവിൻ്റെ തെളിവായി പഠനോത്സവം_
*പാണത്തൂർ :* പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ ഗവ. വെൽഫെയർ ഹൈസ്കൂൾ പാണത്തൂരിൽ പഠനോത്സവം സംഘടിപ്പിച്ചു.
2025 മാർച്ച് 14ന് ക്ലാസ്സ് തല പഠനോത്സവത്തെ തുടർന്ന്, മാർച്ച് 28ാം തീയ്യതി സ്കൂൾ തലവും സംഘടിപ്പിച്ചു.
ശാസ്ത്ര മൂല,ഗണിത ശാസ്ത്ര മൂല,സാമൂഹ്യ ശാസ്ത്ര മൂല, ഭാഷാമൂല, കവിതാ രചനാ മൂല, ചിത്രരചനാ മൂല, ഐടി മൂല, നിർമ്മാണ മൂല, സംഗീത മൂല തുടങ്ങിയ മേഖലകളിൽ കുട്ടികൾ ആർജിച്ചെടുത്ത മികവുകളുടെ അവതരണവും പ്രദർശനവും നടന്നു.
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി തമ്പാൻ അധ്യക്ഷത വഹിച്ചു.പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എ.എം കൃഷ്ണൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് റോബിൻ എം.കെ നന്ദിയും പറഞ്ഞു.ചടങ്ങിൽ ഹോസ്ദുർഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് മുഖ്യാതിഥി ആയിരുന്നു.
ഒന്നാം ക്ലാസിലെ കുട്ടികൾ സ്വന്തമായി ഡയറി എഴുതി തയ്യാറാക്കുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല എത്രത്തോളം മികച്ചതാണെന്നതിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് സെൻ ഇ തോമസ്, ഹോസ്ദുർഗ് ബി ആർ സി സി ആർ സി കോഡിനേറ്റർ സജീഷ് വി, സ്റ്റാഫ് സെക്രട്ടറി മെറീന ജോസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രേയ രാധാകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കുട്ടികളുടെ പഠനോത്സവ ഗാനത്തോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് ആറാം ക്ലാസിലെ ഹിന്ദി പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വേഷ വൈവിധ്യവുമായി കുട്ടികൾ അരങ്ങിലെത്തി. പ്രൈമറി ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് സ് കിറ്റ് മികച്ചതായിരുന്നു.ഓരോ ജില്ലകളുടെയും പ്രാധാന്യം വിളിച്ചോതുന്ന ട്രെയിൻ യാത്രയും വേറിട്ട അനുഭവമായി. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ഗണിത തിരുവാതിരയും, നാടൻപാട്ടും വായ്ത്താരിയും, യോഗാ ഡാൻസും പരിപാടിയുടെ പകിട്ടു വർദ്ധിപ്പിച്ചു. അഞ്ചാം ക്ലാസിലെ ശ്രേയ എസ് ദാസ് നൃത്തത്തിലെ വിവിധ മുദ്രകളും ആയി അരങ്ങിലെത്തി. ഇതിലൂടെ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താൻ സാധിച്ചു. ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച ഓരോ കോർണറുകളും രക്ഷിതാക്കൾ നിരീക്ഷിക്കുകയും കുട്ടികൾ ആർജിച്ചെടുത്ത വിവരങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. സാധാരണ കലാപരിപാടികൾ മാത്രം പ്രതീക്ഷിച്ച് വന്ന രക്ഷിതാക്കൾക്ക് ഇത് വേറിട്ട അനുഭവമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ മോഡൽ കുട്ടികൾ സജ്ജീകരിച്ചത് എല്ലാവരെയും ആകർഷിച്ചു. വൈകിട്ട് നാല് മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.