ആദിത്യന് എന്നിട്ടും മതിയാവുന്നില്ല
ആദിത്യന് എന്നിട്ടും മതിയാവുന്നില്ല
. . . . . . . . . . . . .
കൊടുത്തു മുടിഞ്ഞ മാവ് , മഹാകവി പി കുഞ്ഞിരാമൻ നായരുടെ ഒരു കവിതയുടെ പേര്. എന്നാൽ കൊടുക്കുന്തോറും വളരുന്ന കുടുക്കയെ കുറിച്ചാണ് ആദ്യത്യന് പറയാനുള്ളത്. കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടേയും കഥകൾ പത്ര- ദൃശ്യ മാധ്യമങ്ങളിൾ കാണുമ്പോൾ വെറുതേയിരിക്കുവാൻ ആദിത്യന് കഴിയില്ല. എന്തെങ്കിലും ചെയ്യണം എന്ന ആദിത്യന്റെ ആഗ്രഹത്തിന് രക്ഷിതാക്കളുടെ കട്ട സപ്പോർട്ട്. മിഠായി വാങ്ങിയും ആഘോഷങ്ങൾ നടത്തിയും പണം ദുരുപയോഗം ചെയ്യാതെ അതൊക്കെ തന്റെ കുഞ്ഞിക്കുടുക്കയിൽ നിക്ഷേപിച്ചു ആദിത്യൻ. അണ്ണാറക്കണ്ണനും തന്നാലായത്. കഴിഞ്ഞ വർഷം ഒന്നാം പ്രളയ സമയത്ത് ആദിത്യൻ തന്റെ കുടുക്ക പൊട്ടിച്ചു. കിട്ടിയ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പക്ഷെ ആദിത്യൻ നിർത്തിയില്ല. പുതിയ കുടുക്കയിൽ നിക്ഷപം തുടങ്ങി. രണ്ടാം പ്രളയം വന്നപ്പോൾ വീണ്ടും കുടുക്ക പൊട്ടിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വഴി അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചു.
ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന്റെ അകമ്പടിയായി പ്രളയവും കോവിഡ് മഹാമാരിയുമെത്തിയപ്പോഴും ആദിത്യൻ വെറുതെ ഇരുന്നില്ല.
വിദ്യാലയത്തിന്റെ ഓൺലൈൻ അസംബ്ലിയിൽ ആദിത്യൻ മൂന്നാമതും കുടുക്ക പൊട്ടിച്ച് തുക ഹെഡ്മാസ്റ്റർ സി സുരേശൻ മാസ്റ്റർക്ക് കൈമാറി.
ഉദിനൂർ സെൻടൽ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ സി.സജിത്ത് എന്ന ഈ കൊച്ചുമിടുക്കൻ. പടന്നയിലെ
സി സുജിത്ത് കുമാർ
എം ശ്രീജിന ദമ്പതികളുടെ മകനായ ആദിത്യൻ ദുരിതബാധിതരെ ചെറിയ തോതിലെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ്.