
അക്ഷരങ്ങൾ കൊണ്ട് ‘പൂക്കള ‘മിട്ട് തന്മയയും പ്രിയംവദയും .
അക്ഷരങ്ങൾ കൊണ്ട് ‘പൂക്കള ‘മിട്ട് തന്മയയും പ്രിയംവദയും .
കവിതയും കഥയുമെഴുതി ഓണത്തെ വരവേറ്റു.
കാഞ്ഞങ്ങാട് : സോപ്പിട്ട് ഡബിൾ മാസ്കിട്ട് അകലം പാലിച്ച് വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണക്കളികളിൽ ഏർപ്പെട്ടും കൂട്ടുകാർ ഓണമാഘോഷിച്ചപ്പോൾ വേറിട്ട വഴി തെരെഞ്ഞെടുത്തിരിക്കുകയാണ് കൂട്ടുകാരായ തന്മയയും പ്രിയംവദയും .
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ആറാം തരം വിദ്യാർഥികളായ എം.തന്മയയും എസ്. പ്രിയംവദയുമാണ് ഓണം പ്രമേയമാക്കി കവിതയും കഥയും രചിച്ച് ഓണത്തെ വരവേറ്റത്. റേഡിയോ മേലാങ്കോട്ടിന്റെ ഉത്രാട ദിന വിശേഷ പരിപാടിയിൽ തന്മയ എഴുതിയ പുതിയ കവിത ഈണം നൽകി അവതരിപ്പിച്ചു. ഓണ നിലാവ് പടർന്നു , മാനത്തമ്പിളി തോണി തുഴയുന്നു …… എന്നു തുടങ്ങുന്ന ഗാനത്തിൽ ഓണക്കാലത്തെ പ്രകൃതിയെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നാടിന്റെ തനിമയെ വർണിക്കുന്ന ‘എന്റെ നാട് , മുളച്ചു വരുന്ന വിത്തിനെക്കുറിച്ചുള്ള ‘പുഞ്ചിരി ‘എന്ന കവിതയും ശ്രദ്ധേയമാണ്.
പ്രിയംവദയ്ക്ക് കഥയെഴുത്തിലാണ് പ്രിയം. കോവിഡ് കാലത്ത് മക്കൾക്ക് ഓണക്കോടി വാങ്ങിക്കൊടുക്കാൻ കഴിയാത്ത പ്രമേയമാണ് പ്രിയം വദ എഴുതിയ തെയ്യക്കാരൻ എന്ന കഥയിൽ. പ്രതീക്ഷ നൽകുന്ന നിരവധി കഥകൾ ഇതിനകം തന്നെ എഴുതിയിട്ടുണ്ട്. രണ്ടുപേരുടെയും സൃഷ്ടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിൽ ഉൾപ്പെടുത്താൻ ക്ലാസധ്യാപകൻ വിനോദ് കുമാർ കല്ലത്തിന് കൈമാറിയിരിക്കയാണ് ഈ കുട്ടി എഴുത്തുകാർ.
അജാനൂർ മണലിലെ കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ മെക്കാനിക്കായ എം.ബാബുവിന്റെയും സ്വകാര്യ സ്കൂൾ അധ്യാപിക വി.വപി തയുടെയും മകളാണ് തന്മയ.
ഹൊസ്ദുർഗ് പൂങ്കാവനം പോലീസ് ക്വാർട്ടേർസിൽ താമസിക്കുന്ന സിവിൽ സപ്ലൈസ് ജീവനക്കാരൻ പി.കെ. ശശികുമാറിന്റെയും വനിതാ പോലീസ് വി.വി. ബിന്ദുവിന്റെയും മകളാണ് പ്രിയംവദ
.തന്മയ . പ്രിയംവദ