അജാനൂരിന്റെ ടൂറിസം സാധ്യതകൾ ” സെമിനാർ നടന്നു.
“അജാനൂരിന്റെ ടൂറിസം സാധ്യതകൾ ”
സെമിനാർ നടന്നു.
അജാനൂർ : സംസ്ഥാന സർക്കാർ ടൂറിസം വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. ഒരോ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം ഉണ്ടാക്കണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റ നേതൃത്വത്തിൽ വലിയ ഇടപെടലാണ് നടത്തിവരുന്നത്. ആഭ്യന്തര ടൂറിസം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അജാനൂർ ഗ്രാമ പഞ്ചായത്ത് ടൂറിസം പദ്ധതി തയ്യാറാക്കിവരികയാണ്. ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
കിഴക്ക് മഞ്ഞംപൊതി കുന്നും പടിഞ്ഞാറ് ചിത്താരി പുഴയുടെ ഓരങ്ങളോട് ചേർന്ന കൊത്തിക്കാൽ , അറബി കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ചിത്താരി കടപ്പുറവും വൻ ടൂറിസ്റ്റ് സാധ്യതകളാണ് വഴി തുറക്കുന്നത്. BRDC യുടെ കൈവശമുള്ള 35 സ്ഥലം വലിയ ടൂറിസം പദ്ധതിക്ക് അനുയോജ്യമാണ്. കൂടാതെ മഞ്ഞംപൊതി കുന്നിന് താഴെയുള്ള മഹാ ശിലായുഗ സ്മാരകമായ ഗുഹ, ചരിത്ര പ്രാധാന്യമുള്ള മടിയൻ കൂലോം, മതമൈത്രിയുടെ സന്ദേശമുണർത്തുന്ന അതിഞ്ഞാൽ പള്ളി , രാവണീശ്വരം പെരുംതൃക്കോവിലപ്പൻ ക്ഷേത്രം , കുമ്മണാർ കളരി , കുദ്രു മുകാംബിക ക്ഷേത്രം , തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അജാനൂരിന്റെ പ്രത്യേകതകൾ . ഈ കേന്ദ്രങ്ങളെയെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകാൻ പോകുന്നത്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കൊത്തിക്കാൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണമെന്ന് ഇ.ചന്ദ്രശേഖരൻ എം. എൽ. എ പറഞ്ഞു. വിനോദ സഞ്ചാരത്തിന് വേണ്ടി കേരളത്തിലെ മൂന്നാർ,തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകളെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി ഇവിടേക്ക് ആകർഷിക്കാൻ പദ്ധതികൾ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോക്ടർ സി. ബാലൻ മാസ്റ്റർ അജാനൂരിലെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ. മീന,ഷീബ ഉമ്മർ, ഡിടിപിസി സെക്രട്ടറി ബിജു, മുൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മുരളീധരൻ ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ചെയർമാൻ എം. ബി അഷ്റഫ്,സാദ്ദിഖ് പി. എം,കാഞ്ഞങ്ങാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡണ്ട് സി. ബാലകൃഷ്ണൻ, അരവിന്ദൻ മാണിക്കോത്ത്, ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുത്തു.