
കലാജീവിതത്തിന്റെ “രജത ജൂബിലി” വർഷ നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ.
കലാജീവിതത്തിന്റെ “രജത ജൂബിലി” വർഷ നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ.
മലപ്പുറം:കളമെഴുത്തുപാട്ടിൽ 25 വർഷത്തിന്റെ നിറവിലാണ് മലപ്പുറം ജില്ലയിലെ കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ.കടന്നമണ്ണ നാരായണൻ കുട്ടിയുടെയും,അലനല്ലൂർ കീഴേപ്പാട്ട് ശാന്തകുമാരിയുടെയും മകനാണ് ശ്രീനിവാസൻ. 1995 ലാണ് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കളംപാട്ടിന്റെ അരങ്ങേറ്റം നടത്തിയത്.
നാല് വയസ്സു മുതൽ ഗുരുനാഥന്മാരായ അച്ഛച്ഛൻ നാരായണക്കുറുപ്പ്, അച്ഛൻ നാരായണൻകുട്ടി എന്നിവരിൽ നിന്നാണ് കളംപാട്ട് സ്വായക്തമാക്കിയത്. എകദേശം 300 വർഷത്തിലധികം കലാപാരമ്പര്യമുള്ള കലാ കുടുംബത്തിലെ ഒൻപതാം തലമുറക്കാരൻ കൂടിയാണ് ഇദ്ദേഹം. ഇന്നത്തെ സാഹചര്യത്തിൽ വളരെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് കളംപാട്ട്. ക്ഷേത്ര ഉത്സവങ്ങൾക്കു മുന്നോടിയായി മാത്രം നടക്കുന്ന ഈ അനുഷ്ഠാന കല ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്.എന്നാൽ ഈ ഒരു കലാരൂപത്തിനെ ജാതി മത വ്യത്യസം കൂടാതെ പ്രത്യേകിച്ച് പുതു തലമുറകൾക്ക് പരിചയപ്പെടുത്താനും, ജനകീയമാക്കാനും ശ്രമിക്കുന്ന പ്രധാന വ്യക്തി കൂടിയാണ് ശ്രീനിവാസൻ.
2015 മുതൽ കേരളത്തിലെ വിവിധ കോളേജുകളിലും, സ്കൂളുകളിലും കളംപാട്ട് ശില്പശാലയിലൂടെയാണ് ജനകീയമായ പ്രവർത്തനം നടത്തി വരുന്നത്. കളംപാട്ടിനെ കുറിച്ച് ഇന്നത്തെ പുതുതലമുറയിലെ കുട്ടികൾക്ക് ഏകദേശം ഒരു ധാരണ കൊടുക്കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിൽ എന്ന് ശ്രീനിവാസൻ പറയുന്നു.കളംപാട്ട് ശില്പശാല എന്ന ഉദ്യമത്തിന് പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മാർഗ്ഗദർശ്ശിയായി. ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ലോകാതിശായിയായ ഈ അനുഷ്ഠാന കലയെ സമൂഹം അറിയാതെ പോകരുത് എന്നൊരു ചിന്തയുമാണ് ഈ ഒരു പ്രവർത്തനത്തിന് മുതിർന്നതെന്നും ശ്രീനിവാസൻ അഭിപ്രായെപ്പട്ടു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, തിരൂർ മലയാളം സർവ്വകലാശാല, പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് ഗുരുവായുരപ്പൻ കോളേജ്, തൃശൂർ കേരളവർമ്മ കോളേജ്, പാലക്കാട് ചെമ്പൈ സംഗീത കോളേജ്, മലപ്പുറം ഗവ:കോളേജ് തുടങ്ങിയ പ്രശസ്തമായ കോളേജുകളിലും കളംപാട്ട് ശില്പശാല നടത്തിയിട്ടുണ്ട്.സമൂഹമാധ്യമമായ ഫേസ് ബുക്ക് ലൈവിലൂടെയും ശ്രീനിവാസന്റെ ജനകീയ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.സുമാർ ഒന്നര ലക്ഷത്തിനേക്കാൾ കൂടുതൽ പേർ വിവിധ ഫേസ്ബുക്ക് പേജുകളിലായി ഈ കലാരൂപത്തെ അടുത്തറിഞ്ഞിട്ടുണ്ട്.5 വർഷം കൊണ്ട് 84 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,51 ഓൺലൈൻ ലൈവ് പരിപാടികളുമായി 135 കളംപാട്ട് ശില്പശാല പൂർത്തിയാക്കിയിട്ടുണ്ട്.
ജനകീയമായ ഈ കലാ പ്രവർത്തനങ്ങൾക്ക് കേരള ഫോക് ലോർ അക്കാദമിയുടെ 2018 വർഷത്തെ യുവപ്രതിഭാ പുരസ്കാരം,മണ്ണാർക്കാ ട് ഒലിവ് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ സംസ്ഥാന പ്രതീക്ഷ പുരസ്കാരം,അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിന്റെ ശിവശക്തി പുരസ്കാരം, കല്ലാറ്റ് കുറുപ്പ് സമാജത്തിന്റെ യുവപ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്….