നീലേശ്വരം രാജാസ് സ്കൂളിലെ പഠന കാലത്ത് മികച്ച കായിക താരമായും പിന്നീട് കായികാധ്യാപകനായും തിളങ്ങിയ കെ.രാമചന്ദ്ര മാരാർ
നീലേശ്വരം രാജാസ് സ്കൂളിലെ പഠന കാലത്ത് മികച്ച കായിക താരമായും പിന്നീട് കായികാധ്യാപകനായും തിളങ്ങിയ കെ.രാമചന്ദ്ര മാരാർ
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ പഠന കാലത്ത് മികച്ച കായിക താരമായും പിന്നീട് കായികാധ്യാപകനായും തിളങ്ങിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച നീലേശ്വരം കിഴക്കൻ കൊഴുവൽ കിഴക്കിലോട്ട് വീട്ടിൽ രാമചന്ദ്ര മാരാർ (75).
ചാത്തുക്കുട്ടി നമ്പ്യാർ രാജാസ് സ്കൂൾ കായികാധ്യാപകനായിരുന്ന കാലത്ത് അവിടെ വിദ്യാർത്ഥി ആയിരുന്നു രാമചന്ദ്രമാരാർ. ഹൈജമ്പിലും പോൾ വാൾട്ടിലും അഗ്രഗണ്യൻ. 2 ഇനങ്ങളിലും നല്ല ഉയരമുള്ളവർ വിരാജിച്ചിരുന്ന കാലം. അന്ന് കഷ്ടി ഉയരം മാത്രം ഉണ്ടായിരുന്ന രാമചന്ദ്ര മാരാർ ഈയിനങ്ങളിൽ മത്സരിക്കാൻ എത്തുന്നതിന്റെ ചേല് പലരും ഓർക്കുന്നു. നല്ല താളത്തിൽ പതിയെ ഓടിത്തുടങ്ങി ക്രോസ് ബാറിന് അടുത്തെത്തുമ്പോൾ അത്ഭുതകരമായി വായുവിലേക്ക് കുതിച്ചു പൊങ്ങി മറുവശത്തെ മണലിലേക്കും ഒപ്പം വിജയത്തിലേക്കും ഊർന്നു വീഴുന്ന ആവേശ നിമിഷങ്ങൾ ഇന്നും പലരും ഓർക്കുന്നു.
ഇതേ ആവേശത്തിന്റെ ആവർത്തനമായിരുന്നു പോൾവാൾട്ടിലും. ഹൈജമ്പിൽ സംസ്ഥാന തലത്തിൽ സ്വർണമെഡൽ ജേതാവായിരുന്നു രാമചന്ദ്ര മാരാർ. പഠന കാലത്ത് കായികതാരമായി തിളങ്ങിയ സ്കൂളിൽ തന്നെ കായികാധ്യാപകനായി എത്താനും ഭാഗ്യമുണ്ടായി അദ്ദേഹത്തിന്. കായികാധ്യാപകൻ എന്ന നിലയിൽ അച്ചടക്കവും അർപ്പണ ബോധവുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖമുദ്ര. കായികാധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് സ്കൂളിലെ നിരവധി കായിക താരങ്ങൾക്ക് പ്രചോദനമായിരുന്നു. പുതിയ താരങ്ങളെ കണ്ടെത്തി വളർത്തിക്കൊണ്ടു വരുന്നതിലും പ്രോത്സാഹനമായി. താരമെന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും കായികരംഗത്ത് ഒരു അതികായന്റെ വിട വാങ്ങൽ ആയി അദ്ദേഹത്തിന്റെ വിയോഗം. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സമുദായ ശ്മശാനത്തിൽ നടന്നു.