കുളിർ മഴ പോലെ മനോഹരം ശ്രീനന്ദന്റെ മഴച്ചിത്രങ്ങൾ പുറം കാഴ്ചയുടെ നിറമുള്ള ഓർമ്മകളായി മേലാങ്കോട്ട് സ്കൂളിലെ ഏഴാം തരം വിദ്യാർഥി വരച്ച ചിത്രങ്ങൾ
കുളിർ മഴ പോലെ മനോഹരം ശ്രീനന്ദന്റെ മഴച്ചിത്രങ്ങൾ
പുറം കാഴ്ചയുടെ നിറമുള്ള ഓർമ്മകളായി മേലാങ്കോട്ട് സ്കൂളിലെ ഏഴാം തരം വിദ്യാർഥി വരച്ച ചിത്രങ്ങൾ
കാഞ്ഞങ്ങാട് : പടന്നക്കാട് കുറുന്തൂരിലെ ശ്രീനന്ദന് പെൻസിൽ എഴുതാൻ മാത്രമുള്ളതല്ല. ചുറ്റും കാണുന്ന കാഴ്ചകളെ മനോഹരമായി കടലാസിലേക്ക് പകർത്താൻ പറ്റിയ ഉപകരണം കൂടിയാണ്. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഏഴാം തര വിദ്യാർഥിയായ ശ്രീനന്ദൻ മഴ പ്രമേയമാക്കി സാധാരണ പെൻസിൽ കൊണ്ട് വരച്ച ചിത്രങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്.
ചിത്രരചനയിൽ അക്കാദമിക പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ശ്രീനന്ദൻ കോവിഡ് കാലത്തെ
അടച്ചിരുപ്പിൻ്റെ വിരസതയിൽ നിന്നു മറികടക്കുന്നതിന് തൻ്റെ സർഗ്ഗാത്മകതയെ കൂട്ടുപിടിക്കുകയായിരുന്നു.പക്ഷികളുംമൃഗങ്ങളും ചെടികളും എല്ലാം ബാലമനസ്സിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്.
നിരന്തരം കാണുന്ന ഇടങ്ങൾ വീട്ടകങ്ങളായതു കൊണ്ടു തന്നെ ഭിത്തിയാണ് ശ്രീനന്ദൻ വരക്കാനുള്ള പ്രതലമായി ആദ്യം തിരഞ്ഞെടുത്തത് .
പുറം കാഴ്ചകളുടെ
നിറമുള്ള ഓർമ്മകളായി ഓരോ ചിത്രങ്ങളും അനുഭവപ്പെടുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ വരച്ചു തീർക്കുന്ന
ചിത്രങ്ങൾ വിദേശത്ത് കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛൻ മണിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ പ്രോത്സാഹനമാണ് വരയുടെ ലോകത്ത് സജീവമാക്കിയത്. താളിലയിൽ പളുങ്കുമണി പോലെ തിളങ്ങുന്ന മഴത്തുള്ളിയും കൂണിനെ കുടയാക്കി മഴയെ ആസ്വദിക്കുന്ന പേക്രോം തവളയും മികച്ച രചനകളായി.
ഏകവർണ്ണം ഉപയോഗിച്ച് ശ്രീനന്ദൻ വരച്ച ചിത്രങ്ങൾ ഏറെ ഹൃദ്യമാണെന്ന് ലളിത കലാ അക്കാദമി അവാർഡ് ജേതാവും യുവ ചിത്രകാരനുമായ വിനോദ് അമ്പലത്തറ പറഞ്ഞു.
സ്വകാര്യ സ്കൂൾ അധ്യാപിക ശ്യാമയാണ് അമ്മ . അനുജൻ ശ്രീദർശൻ പടന്നക്കാട് ഗവ.എൽ.പി.സ്കൂളിൽ രണ്ടാം തരം വിദ്യാർഥിയാണ്.
പടം : 1.താൻ വരച്ച പെൻസിൽ ചിത്രങ്ങളുമായി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ശ്രീനന്ദൻ
2. ശ്രീനന്ദൻ