ജനസാഗരം സാക്ഷി – വൈവിധ്യങ്ങളുടെ ഉത്സവരാവുകൾക്ക് ഇന്ന് പരിസമാപ്തി*

*ജനസാഗരം സാക്ഷി – വൈവിധ്യങ്ങളുടെ ഉത്സവരാവുകൾക്ക് ഇന്ന് പരിസമാപ്തി*

ചീമേനി: ചീമേനി മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ച് ചീമേനി പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (സിപ്റ്റ ചീമേനി) സംഘടിപ്പിച്ച ചീമേനി ഫെസ്റ്റിന് ഇന്ന് പരിസമാപ്തി. കളിയാട്ടവും ഫെസ്റ്റും ഒരുമിച്ചു വന്നതോടെ മെയ് മൂന്നു മുതൽ പതിനാറു വരെ ചീമേനിക്ക് അക്ഷരാർഥത്തിൽ ഉറക്കമില്ലാ രാവുകളായിരുന്നു.


“ചീമേനി വന്നാ രണ്ട്ണ്ട് കാര്യം, മുണ്ട്യക്കാലെ തെയ്യോം കാണാം, സിപ്റ്റോടെ ഫെസ്‌റ്റും കാണാം ” – ചീമേനി ഫെസ്റ്റിന്റെ പരസ്യവാചകം ജനങ്ങൾ ഏറ്റെടുത്ത തിനു തെളിവായിരുന്നു ഓരോ ദിവസവും ചീമേനിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം.
തെയ്യം കാണാൻ വന്നവർ ഫെസ്റ്റും
ഫെസ്റ്റ് കാണാൻ വന്നവർ തെയ്യവും കൂടി കണ്ടിട്ടാണ് ചീമേനിയിൽ നിന്ന് മടങ്ങിയത്.


അടുത്ത കാലത്തൊന്നും ഒരു ഫെസ്റ്റിലും കാണാത്തത്ര , കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച വൈവിധ്യമാർന്ന അമ്യൂസ്മെന്റ് റൈഡുകളായിരുന്നു ചീമേനി ഫെസ്റ്റിലേക്ക് കുടുംബാംഗങ്ങളെ കൂട്ടത്തോടെ എത്തിച്ചത്. സെൽഫി പോയിന്റിലെ അരിക്കൊമ്പനും , മുട്ടയിൽ തൊട്ടാൽ പ്രതികരിക്കുന്ന പരുന്തും, ഉത്തര കേരളത്തിന്റെ തനത് കലാരൂപമായ തെയ്യവും, അവസാന നാളുകളിൽ വിരുന്നെത്തിയ
പറക്കും ദിനോസറും കിംഗ്‌കോങ്ങുമെല്ലാം
ഫെസ്റ്റിന് മിഴിവേകി. മേടച്ചൂടിലും മകര മാസക്കുളിരു പെയ്യുന്ന മാലിദ്വീപ്, പേടിപ്പിക്കുന്ന ഗോസ്റ്റ് ഹൗസ് ,രുചി വൈവിദ്ധ്യങ്ങളുടെ ഫുഡ് കോർട്ട് ഇവയ്ക്കൊപ്പം ഓരോ ദിവസവും അരങ്ങിലെത്തിയ മികച്ച കലാ പരിപാടികൾ കൂടിയായപ്പോൾ അമ്പത് രൂപ പ്രവേശന ടിക്കറ്റെടുത്ത് ഫെസ്റ്റ് നഗരിയിൽ പ്രവേശിച്ചാൽ നഷ്ടമേയല്ലെന്ന് കലാസ്വാദകർ ഒന്നടങ്കം പറയുന്നു.

യുവതയുടെ ഹരമായ ആൽമരം മ്യൂസിക് ബാൻഡിന്റെ പരിപാടി അരങ്ങിലെത്തിയ മെയ് 12 ന് ടിക്കറ്റ് കൗണ്ടറിനു സമീപമുളള റോഡിലെ തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും നിയമ
പാലകരും നന്നേ പാടുപെട്ടു. ഫ്ലവേർസ് ടോപ്പ് സിംഗർ ഫെയിം തേജസ്, പ്രണയ വിരഹ ഗാനങ്ങളുടെ ബാദുഷ കൊല്ലം ഷാഫി, പട്ടുറുമാൽ ഫെയിം മുബീന സിദിഖ്, ജനകീയ ഗായകൻ ആലോഷിയുടെ പാട്ട്, സാക്സോഫോൺ ‘ഏകലവ്യൻ ‘ കിഷോർ കുമാർ അന്തിക്കാട് നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ,നാലു വയസ്സുകാരി റാനിയ റഫീഖ് ഗസ്റ്റായി എത്തിയ മാപ്പിള കലാ മേള , ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജൂനിയർ വിന്നർ പല്ലവി രതീഷ് നയിച്ച ഗാനമേള എന്നിവ നടന്ന ദിവസങ്ങളിലും കലാസ്വാദകരുടെ വൻ തിരക്കായിരുന്നു. ഉദ്ഘാടന ദിവസം അരങ്ങേറിയ പ്രാദേശിക കലാപരിപാടികളും , മെയ് ഏഴിന് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭാസംഗമവും മികച്ച നിലവാരം പുലർത്തി. അത്താഴക്കുന്ന് സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ്, പോൾസൺ& ഭാസി നയിച്ച കോമഡി മാമാങ്കം , കോഴിക്കോട് നന്ദനം ഓർക്കസ്ട്ര യുടെ മ്യൂസിക്കൽ ഡാൻസ് മെഗാ നൈറ്റ് ഇവയും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.


സമാപന ദിവസമായ ഇന്ന് രാവിലെ 11 മണി മുതൽ ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. വൈകുന്നേരം ആറരയ്ക്ക് ആരംഭിക്കുന്ന പ്രാദേശിക കലാസന്ധ്യയിൽ കൈകൊട്ടിക്കളി, തിരുവാതിരക്കളി, വിളക്കാട്ടം, സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങിലെത്തും.
തുടർന്ന് മലയാളികൾ നെഞ്ചേറ്റിയ പഴയ കാല സിനിമാ -നാടക ഗാനങ്ങളുമായി പയ്യന്നൂർ സിംഗിംഗ് ബെൽസിന്റെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത സാന്ദ്രമാക്കും.


വിവിധദിവസങ്ങളിലായി ജില്ലാ ജഡ്ജ് സി. സുരേഷ് കുമാർ ,
പെരിങ്ങോം CRPF ഡി ഐ ജി പോളി,
മുൻ എം.പി പി. കരുണാകരൻ,
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ,ടി.ഐ. മധുസൂദനൻ എം.എൽ.എ എന്നിവർ ഫെസ്റ്റിൽ മുഖ്യാതിഥികളാ യെത്തി.


സംഘാടക സമിതി ചെയർമാൻ എം.രാജഗോപാലൻ എം.എൽ.എ , വർക്കിംഗ് ചെയർമാൻ കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വത്സലൻ , ജനറൽ കൺവീനർ പി വി മോഹനൻ , കൺവീനർ സുഭാഷ് അറുകര, ട്രഷറർ കെ.ചന്ദ്രൻ മാസ്റ്റർ എന്നിവർക്കൊപ്പം മുഴുവൻ കമ്മറ്റി അംഗങ്ങളും , സിപ്റ്റ പ്രർത്തകരും , സംഘാടക സമിതിയംഗങ്ങളും വിവിധ സബ് കമ്മറ്റി കൺവീനർമാരും ചെയർമാൻമാരും മുഴുവൻ സമയ പ്രവർത്തകരായി പതിനാലു ദിവസവും ഫെസ്റ്റ് നഗരിയിൽ ഉണ്ടായിരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close