മുക്കൂട് സ്കൂളിന്റെ ചരിത്രം തേടി കാരണവക്കൂട്ടം*
*മുക്കൂട് സ്കൂളിന്റെ ചരിത്രം തേടി കാരണവക്കൂട്ടം*
മുക്കൂട് :*കാലിത്തൊഴുത്തിൽ പിറന്ന വിദ്യാലയത്തിന്റെ കഥ പറഞ്ഞ് കാരണവൻമാർ* ആവേശഭരിതരായപ്പോൾ , കേട്ടുനിന്ന പുതു തലമുറയ്ക്ക് പലതും വിശ്വസിക്കാൻ പ്രയാസം.
അറുപത്തിയാറാം വാർഷികം ആഘോഷിക്കുന്ന മുക്കൂട് ഗവ: എൽ.പി.സ്കൂളിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത കാരണവക്കൂട്ടത്തിലാണ് പഴയകാല സംഭവങ്ങൾ ഓർത്തെടുത്ത് എഴുപതും എൺപതും വയസ്സു കഴിഞ്ഞ പൂർവ വിദ്യാർഥികളും , പഴയ കാല അധ്യാപകരും വാചാലരായത്. ഇനായ്ക്കു സാമിയുടെ വീട്ടിലെ കാലിത്തൊഴുത്തിൽ 1956 ൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയത്തിൽ അതിരാവിലെ എത്തുന്ന വിദ്യാർഥികളുടെ ആദ്യത്തെ പണി കന്നുകാലികളുടെ ചാണകം വാരി, തൊഴുത്ത് കഴുകി വൃത്തിയാക്കലായിരുന്നു. അതു കഴിഞ്ഞു വേണമായിരുന്നു ഈ സ്ഥലം ക്ലാസ്സുമുറിയായി മാറാൻ! ഏതാണ്ട് അഞ്ചു വർഷത്തോളം ഈ അവസ്ഥ തുടർന്ന ശേഷമായിരുന്നത്രേ തൊട്ടടുത്ത സ്ഥലത്ത് നിർമ്മിച്ച ഓലമേഞ്ഞ ഷെഡ്ഡിലേക്ക് സ്കൂൾ മാറിയത്. 1969ൽ ശക്തമായ കാറ്റിലും മഴയിലും ഈ ഷെഡ് തകർന്നപ്പോൾ കുറച്ചു നാൾ മുക്കൂട്പള്ളിയുടെ അടുത്തുള്ള അമ്മൂട്ടിച്ചായുടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സ്കൂൾ പ്രവർത്തിച്ച കാര്യം പൂർവ വിദ്യാർഥിയായ എം.കൃഷ്ണൻ കൃത്യമായി ഓർത്തെടുത്തു.
ഇന്നു കാണുന്ന ഒരേക്കർ വിസ്തൃതിയുള്ള സ്ഥലം വിലകൊടുത്തു വാങ്ങി അവിടെ നാട്ടുകാർ പണിത താൽക്കാലിക കെട്ടിടത്തിലേക്ക് വിദ്യാലയം മാറിയതിന്റെ ചരിത്രം തുടർന്നു സംസാരിച്ചവരുടെ വാക്കുകളിൽ നിന്ന് കൃത്യമായി ബോധ്യപ്പെട്ടു. ആദ്യ കാല അധ്യാപകരായ ദാവൂദ് മാഷ് , ഹമീദ് മാഷ്, ജലീൽ മാഷ്, ഉണ്ണിക്കൃഷ്ണൻ മാഷ്, അമിണി ടീച്ചർ എന്നിവരുടെ പേരുകൾ പൂർവ വിദ്യാർഥികളായ നാരായണൻ പുതിയ വളപ്പിൽ,കുഞ്ഞിരാമൻ, എ .രാഘവൻ, കെ രവീന്ദ്രൻ , ദാമോദരൻ വെളിച്ചപ്പാടൻ എന്നിവർ ഓർമിച്ചു പറഞ്ഞു. സമീപകാലത്ത് കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഉൾപ്പെടെ
വിദ്യാലയം കൈവരിച്ച നേട്ടങ്ങളുടെ ചിത്രം പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം, മുൻ പ്രസിഡണ്ട് എം. മൂസാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൻ , രാജേന്ദ്രൻ കോളിക്കര, മുൻ പ്രഥമാധ്യാപകൻ ടി.സി. ദാമോദരൻ മാഷ് എന്നിവർ വരച്ചു കാട്ടി. ഇതെല്ലാം ഉൾപ്പെടുത്തി വിദ്യാലയത്തിന്റെ 66 വർഷത്തെ സമഗ്ര ചരിത്രം, വാർഷികത്തിന്റെ ഭാഗമായി പുസ്തക രൂപത്തിൽ പസിദ്ധീകരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ് സ്വാഗതവും എ. ഗംഗാധരൻ നന്ദിയും പറഞ്ഞു. കാരണവക്കൂട്ടത്തിന് ആശംസയുമായി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി. പുഷ്പ ടീച്ചർ, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ മാഷ് എന്നിവർ എത്തിയത് പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു.