സതിയമ്മയുടെ നാട്ടുപയമയിൽ മതിമറന്ന് മേലാങ്കോട്ടെ കുട്ടിക്കൂട്ടം .
സതിയമ്മയുടെ നാട്ടുപയമയിൽ മതിമറന്ന് മേലാങ്കോട്ടെ കുട്ടിക്കൂട്ടം .
ആടുവളർത്തിയ വായനക്കാരിയെ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ആദരിച്ചു.
കാഞ്ഞങ്ങാട് : “കടിച്ചാ പൊട്ടാത്ത കഥ വായിച്ചാലുണ്ടോ മക്കളെ നമ്മക്ക് തിരിയ്ന്ന് … ” വായനശാലയിൽ നിന്ന് ആദ്യമായി കിട്ടിയ കഥാ പുസ്തകത്തിന് മുന്നിൽ എത്തുംപിടിയും കിട്ടാതെ ഒരുമാതിരി പരുവത്തിൽ നിന്നപ്പോൾ രദു മോനാണ് എന്നെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചത്. പഴയ മൂന്നാം ക്ലാസുകാരി അറിയപ്പെടുന്ന വായനക്കാരിയായി വളർന്ന കഥയുടെ കെട്ടഴിച്ചപ്പോൾ ചുളിവ് വീണ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ഭർത്താവ് രാമകൃഷ്ണനും ഏക മകൻ രദുവിനുമൊപ്പം ആടിനെ വളർത്തി കഴിഞ്ഞ വീട്ടമ്മ നൂറിലധികം പുസ്തകങ്ങൾ വായിച്ചു തീർത്ത വലിയ വായനക്കാരിയായി മാറിയ നാൾ വഴികൾ നാട്ടു പയമ പോലെ ഹൃദ്യമായപ്പോൾ കുട്ടികളോടൊപ്പം അധ്യാപകരും കാത് കൂർപ്പിച്ച് കേട്ടു. കുഗ്രാമമായ പൊയിനാച്ചി കല്ലളിയിലെ അറുപതുകാരി സതീദേവിയെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ യു.കെ . കുമാരൻ എഴുതിയ ‘ആട് വളർത്തിയ വായനക്കാരി’ എന്ന കഥ പുറത്തിറങ്ങിയതോടെയാണ് സതീ ചരിതം നാടറിയുന്നത്. അക്ഷരങ്ങളുമായി കൂട്ടുകൂടിയതോടെ യു.കെ.കുമാരനും ബെന്യാമിനും അംബികാസുതൻ മാങ്ങാടു മടക്കമുള്ള എഴുത്തുകാരുമായി സൗഹൃദവും സമ്പത്തായി. യദുവടക്കം തനിക്ക് പതിനഞ്ച് മക്കളാണ് തന്റെ മറ്റൊരു സമ്പാദ്യമെന്ന് സതിയമ്മ പറഞ്ഞപ്പോൾ കുട്ടികൾക്ക് അത് വിശ്വാസമായില്ല. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ പേരിട്ട് വിളിക്കുന്ന പന്ത്രണ്ട് ആടുകളോടും നായയോടും പൂച്ചയോടും യദുവിനോടെന്ന പോലെ വർത്തമാനം പറഞ്ഞും പാട്ടു കേൾപ്പിച്ചും കഴിയുന്ന സതിയമ്മയുടെ ജീവിതം തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകമാണ്.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി. കണ്ണൻ സ്മാരക ഗവ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ സതീദേവിയെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഇ.വി.ജയകൃഷ്ണൻ മികച്ച വായനക്കാരി എം.ജി. വേദികയ്ക്ക് ഉപഹാരം നൽകി. പി ടി എ പ്രസിഡണ്ട് ജി. ജയൻ , കെ.വി. വനജ,പി.ശ്രീകല, പി.കുഞ്ഞിക്കണ്ണൻ, ബിഞ്ജുഷ മേലത്ത് സംസാരിച്ചു.
: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമീണ വായനക്കാരി സതീദേവിയെ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ആദരിക്കുന്നു.