അതിജീവനത്തിന്റെ… ജയാരവം…

അതിജീവനത്തിന്റെ…
ജയാരവം…rc=”http://raareedenewsplus.com/r3e/uploads/2021/07/eiV8KAN92764-211×300.jpg” alt=”” width=”211″ height=”300″ class=”alignleft size-medium wp-image-3838″ />

കോവിഡെന്ന മഹാമാരി ഒന്നും രണ്ടും മൂന്നുമൊക്കെ തരംഗങ്ങളായി ലോകമാകെ വിറകൊള്ളിച്ച് കൊണ്ട് പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു. കഴിയാവുന്നത്രയും ഊർജ്ജമുപയോഗിച്ച് അവനെ (കൊറോണ )തടയാനും നിഷ്കാസനം ചെയ്യുന്നതിനുമായി ജനതയൊന്നാകെ ഭരണ സംവിധാനങ്ങളോടൊത്ത് നിന്ന് പല്ലും നഖവുമുപയോഗിച്ച് പോരാടിക്കൊണ്ടേയിരിക്കുന്നു ഈ തരംഗങ്ങളുടെ അലയടികളിൽ ഭൂരിഭാഗം മനുഷ്യരും വാടിത്തളർന്നു പോയെന്നത് എടുത്ത് പറയേണ്ടതില്ല. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ദിശാബോധം പകർന്നേകിയ പ്രഗൽഭമതികളായ കലാകാരൻമാരുടെ ജന്മം കൊണ്ടും കർമ്മം കൊണ്ടും പവിത്രീകരിച്ച ഈ മണ്ണിൽ അവർ തെളിച്ച പാതയിലൂടെ ലക്ഷ്യസ്ഥാനം തേടി യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് കലാ പ്രവർത്തകരുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ..ആശകൾ .. ആശങ്കയായി.. നിരാശയായി.. മാറപ്പെടുകയാണോ എന്ന വേവലാതി ഞാനടക്കമുള്ള കൊച്ചു കൊച്ചു കലാകാരൻമാരുടെ ഹൃദയമിടിപ്പിന്റെ താളഗതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നില്ലേ?..സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്..
കലകളുടെ ദേവത കലാകാരന്മാരെ കൈവിടില്ല..
കലാകാരൻമാരെ കാക്കുന്ന ദേവതയെ ഞങ്ങളും കൈവിടില്ല എന്നത് കണ്ണിൽ തെളിഞ്ഞ ദിനമാണിന്ന്..
കാടാറ് മാസം നാടാറ് മാസം എന്ന പല്ലവി സ്വീകരിച്ച് ജീവിക്കുന്നവരാണ് കുറെയേറെ കലാകാരന്മാരും
ആറ് മാസം ഉത്സവ കാലം അരങ്ങിലും പിന്നാലെ വരുന്ന ആറുമാസം വീട്ടകങ്ങളിലും.
(അണിയറയിൽ)
രണ്ട് വർഷക്കാലമാകുന്നു കലാകാരൻമാർക്ക് വേണ്ടത്ര വേദികളും പരിപാടികളും ലഭിക്കാതായിട്ട്. കുടുംബം പുലർത്തണം അഭിമാനത്തോടെ തന്നെ ജീവിക്കണം എന്നത് തന്നെയാണ് ഏവരും ആഗ്രഹിക്കുക. പറഞ്ഞ് പറഞ്ഞ് വഴിമാറുകയാണോ ? നൽക്കാഴ്ചയിലേക്ക് തന്നെ വരാം;
കേരള ക്ഷേത്രവാദ്യകലാ അക്കാദമി എന്ന സംഘടനയിലെ എന്റെ സഹപ്രവർത്തകനും പ്രിയ സഹോദരനും ഉത്തര കേരളത്തിലെ അറിയപ്പെടുന്ന വാദ്യ കലാകാരനും നല്ലൊരു വാദ്യോപകരണ നിർമ്മാണ വിദഗ്ധനുമായ ചിറ്റന്നൂർ ജയ കൃഷ്ണന്റെ അതിജീവനത്തിനായുള്ള പുതുവഴികളാണ് ഈ എഴുത്തിനാധാരം..
ചെണ്ട, തിമില, ഇടയ്ക്ക തുടങ്ങിയ എല്ലാ വാദ്യോപകരണങ്ങളും വർഷങ്ങളായി ചിറ്റന്നൂർ ജയൻ നിർമ്മിച്ചു നൽകാറുണ്ട്. പൂർവ്വികരായ ഗുരു കാരണവൻമാർ നിജപ്പെടുത്തി ഉണ്ടാക്കിയെടുത്ത കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെയാണവയുടെ നിർമ്മാണങ്ങളെല്ലാം നടത്തുന്നത്. വരിക്കപ്ലാവിന്റെ തടികളിലാണേറെയും വാദ്യ ഉപകരണ നിർമ്മാണത്തിനുപയോഗിക്കാറ്. വാദ്യോപകരണങ്ങളുടെ അറ്റകുറ്റ പണികർ തീർത്ത് ഭംഗിയാക്കി നൽകുവാനും പ്രാവീണ്യമുള്ള കലാകാരനാണിദ്ദേഹം; ഒപ്പം വേദികളിൽ നിറഞ്ഞ് തായമ്പകയും മേളവും പഞ്ചവാദ്യവുമൊക്കെ കൊട്ടിക്കയറി ആസ്വാദകർക്ക് വാദ്യ വിസ്മയ കാഴ്ചകളൊരുക്കുന്ന അനുഗ്രഹീതനായ കലാകാരൻ.
കോവിഡിന്റെ ദുരിതക്കാഴ്ചകളുടെ ശതമാനക്കണക്കുകളിൽ കടകളുടെയും ആരാധനാലയങ്ങളുടെയും അടച്ചു തുറക്കലുകൾ ക്രമീകരിക്കുന്ന കാലത്ത് കലകൾ കൊണ്ട് ജീവിക്കുന്നവർക്ക് വഴികളടഞ്ഞു തന്നെ കിടക്കും.ഞാൻ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്ന ജയനെന്ന കലാകാരന്റെ ജീവിത വഴികളിലും കുറെയേറെ തടസ്സങ്ങളുണ്ടായി. ചെണ്ട നിർമ്മാണവും വിൽപ്പനയും അറ്റകുറ്റപ്പണികളുമെല്ലാം നിലച്ചുപോയി.അതിജീവനത്തെക്കുറിച്ചുള്ള ആലോചനാവേളയിലെ നക്ഷത്രത്തിളക്കത്തിലും പ്രകാശ കിരണമേകിയത് ചെണ്ടയും തിമിലയും ഇടക്കയുമൊക്കെ തന്നെ. പക്ഷേ ഇത്തവണ അവയിൽ നിന്ന് ഉയർന്ന് വന്നത് ജീവതാളമാണെന്ന് മാത്രം.. ആകൃതി ചെണ്ടയുടെതും തിമിലയുടെതും ഇടയ്ക്കയുടെ തുമാണെങ്കിലും അവയൊക്കെ ഒരാളുടെ ഉള്ളംകൈയ്യിലൊതുങ്ങും വിധം അതി മനോഹരമായാണ് പ്രത്യക്ഷപ്പെട്ടത്. ജയൻ എന്ന വാദ്യോപകരണ നിർമ്മാണക്കാരൻ ഉണർന്നു.മനസ്സിൽ തെളിഞ്ഞ ഉപകരണങ്ങളിൽ ഇടയ്ക്കക്ക് പ്രാധാന്യമേകി അലങ്കാര ഇടയ്ക്ക നിർമ്മാണ പ്രവർത്തനത്തിന് തുടക്കമിട്ടു.
അലങ്കാര ഇടയ്ക്ക എന്നു പറഞ്ഞ് അതിന് പ്രാധാന്യം കുറക്കുന്നത് ശരിയല്ല കേരളത്തിലെ ക്ഷേത്ര സങ്കേതങ്ങളിൽ പ്രയോഗിച്ചു വരുന്ന യഥാർത്ഥ ഇടയ്ക്കയുടെ നിർമ്മാണ രീതിയിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഉൾപ്പെടുത്തി തന്നെയാണ് അലങ്കാര ഇടയ്ക്കയും നിർമ്മിച്ചിട്ടുള്ളത് . വലുപ്പത്തിൽ മാത്രമാണ് വ്യത്യാസം.

വരിക്കപ്ലാവിൽ പണിതീർത്ത കുറ്റി ഇരു ഭാഗങ്ങളിലും മരത്തിന്റെ വളയലിൽ തുല്യ അകലങ്ങളിൽ ആറു ദ്വാരമിട്ട് പശുവിന്റെ തോലിന്റെ ഉൾത്തലം കൊണ്ട് മാടി വളയലിൽ ഉറപ്പിക്കുന്നതാണ് ഇടക്ക വട്ടങ്ങൾ. രണ്ട് വട്ടങ്ങൾ ദ്വന്ദ പ്രകൃതിയെ സൂചിപ്പിക്കുന്നു. ആറ് തുളകളെ ആറ് ശാസ്ത്രങ്ങളായി കണക്കാക്കുന്നു. വട്ടങ്ങൾ നൂലുകൾ കൊണ്ട് കെട്ടി കുറ്റിയുമായി ഉറപ്പിക്കുന്നു. തുണിയുടെ നേരിയ ഭാഗമുപയോഗിച്ച് തോൾക്കച്ചയുണ്ടാക്കുന്നു. മരത്തിന്റെ കഷണങ്ങൾ കൃത്യമായ അളവിൽ മുറിച്ചെടുത്ത് മനോഹരമായി കടഞ്ഞെടുക്കുക വഴി ഇടയ്ക്കയുടെ ജീവക്കോലായി മാറുന്നു. നാലു ജീവക്കോലുകൾ നൂലുകൾക്കിടയിൽ പിടിപ്പിക്കുകയും ജീവക്കോലിന്റെ ഒരു തലക്കൽ എട്ട് വീതം പൊടിപ്പുകൾ കെട്ടിയിട്ട് (വർണ്ണ നൂലുണ്ടകൾ) നാലെണ്ണത്തിലുമായി അറുപത്തിനാലെണ്ണം നൂൽച്ചരടിൽ തൂക്കിയിടുന്നു. അറുപത്തിനാല് പൊടിപ്പുകൾ അറുപത്തിനാല് കലകളെ പ്രതിനിധാനം ചെയ്യുന്നു. നാലു ജീവക്കോലുകൾ നാലു വേദങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
കുറ്റിയുടെ ഇരു മുഖങ്ങളിലും പനനാരുകൾ കുറുകെ കെട്ടിയിട്ടാണ് സ്വരഭേദങ്ങളുണ്ടാക്കുന്നത്. ചപ്പങ്ങ മരത്തിലുണ്ടാക്കിയ നേരിയ കോലുമൊക്കെ വച്ച് ലക്ഷണമൊത്ത ഒരു ഇടയ്ക്ക തന്നെ നിർമ്മിച്ച് ജയൻ വിജയത്തിന്റെ ആരവം മുഴക്കി..
ജയന്റെ ഒരു അലങ്കാര ഇടയ്ക്കയുടെ നിർമ്മാണ പൂർത്തീകരണത്തിന് രണ്ടോ മൂന്നോ ദിവസം വേണ്ടി വരാറുണ്ട്. വലുപ്പം നന്നേ ചെറുതായതിനാൽ നല്ല ശ്രദ്ധയോടെയും സൂക്‌ഷമതയോടെയും കൂടി മാത്രമേ ഇടയ്ക്ക നിർമ്മാണം സാധ്യമാവുകയുള്ളൂ. രണ്ടായിരം രൂപയാണ് ഒരു കൊച്ചു ഇടയ്ക്കയുടെ വില. യഥാർത്ഥ ഇടയ്ക്കയ്ക്ക് ഇന്ന് ഏകദേശം പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയിലുള്ള വില വേണ്ടി വരും.
ജയന്റെ കരവിരുതിലൂടെ ഇതിനകം നൂറോളം അലങ്കാര ഇടയ്ക്കകൾ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മുച്ചക്ര വാഹനങ്ങളിലും കാറുകളിലും ബസ്സുകളിലും വീടുകളിലെ സ്വീകരണ മുറികളിലെ ചില്ലു കൂടുകളിലും പൂജാമുറികളിലുമെല്ലാം ഈ കുഞ്ഞൻ ഇടയ്ക്ക ഇടം നേടിക്കഴിഞ്ഞു. കൂടാതെ പരസ്പര സ്നേഹ സൗഹൃദങ്ങൾ പുതുക്കുമ്പോഴും ആദര ബഹുമാനങ്ങൾ നൽകപ്പെടുന്ന വേദികളിലെ ഉപഹാരമായി അത് കൈമാറുമ്പോഴും ജയന്റെ ഇടയ്ക്കക്ക് മഹനീയ സ്ഥാനം കൈവരുന്നു എന്നത് അഭിമാനകരമാണ്.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലും കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലുമൊക്കെ പലരുടെയും പക്കലുണ്ട് കണ്ണൂർ കടന്നപ്പള്ളി ചിറ്റന്നൂരിലെ ജയകൃഷ്ണന്റെ അപൂർവ്വ ഭംഗിയുള്ള അലങ്കാര ഇടയ്ക്കകൾ

എന്റെ കൊച്ചു വാഹനത്തിലുമുണ്ട് ജയനിലൂടെ പിറവിയെടുത്ത സൗന്ദര്യമേകുന്ന കുഞ്ഞനിടയ്ക്ക

ആവശ്യമെങ്കിൽ നിങ്ങൾക്കും ജയനെന്ന കലാകാരനെ ബന്ധപ്പെടാം ..
Mob. 9447540760

ആശംസകളോടെ..

രാമപുരം രാജു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close