
റീഡിംഗ് തിയറ്ററിലൂടെ വായനയിലേക്കുള്ള അനന്തസാധ്യതകൾ തുറന്നുകൊണ്ട് ‘ഭഗവാൻ്റെ അട്ടഹാസം’ അരങ്ങിലെത്തി. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പുസ്തക കോൽസവത്തിൻ്റെ ഭാഗമായാണ് ഉറൂബിൻ്റെ പ്രശസ്തമായ ചെറുകഥയായ ‘ഭഗവാൻ്റെ അട്ടഹാസം’ ശബ്ദനാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത്.
കാഞ്ഞങ്ങാട്: റീഡിംഗ് തിയറ്ററിലൂടെ വായനയിലേക്കുള്ള അനന്തസാധ്യതകൾ തുറന്നുകൊണ്ട് ‘ഭഗവാൻ്റെ അട്ടഹാസം’ അരങ്ങിലെത്തി. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പുസ്തക കോൽസവത്തിൻ്റെ ഭാഗമായാണ് ഉറൂബിൻ്റെ പ്രശസ്തമായ ചെറുകഥയായ ‘ഭഗവാൻ്റെ അട്ടഹാസം’ ശബ്ദനാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ടത്.
വിവിധ സാഹിത്യകൃതികൾ സംഭാഷണരൂപത്തിലേക്ക് മാറ്റിക്കൊണ്ട് ഓരോ കഥാപാത്രങ്ങളും മൈക്കിന് മുന്നിൽ വന്ന് അവതരിപ്പിക്കുന്ന രീതിയാണ് റീഡിംഗ് തിയറ്ററിൽ ഉപയോഗിച്ചത്. അവതരണ സാധ്യതയുള്ള ലേഖനം ഉൾപ്പെടെയുള്ള ഏത് കൃതിയെയും ഈ സങ്കേതത്തിലേക്ക് മാറ്റി അനായാസം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നുവെന്നതാണ് റീഡിംഗ് തിയറ്ററിൻ്റെ സവിശേഷത.പ്രശസ്ത നാടക സംവിധായകൻ വി ശശിയാണ് തിയറ്ററിൻ്റെ രംഗാവിഷ്കാരമൊരുക്കിയത്. ഇത്തവണ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ പദ്ധതിയുടെ ഭാഗമായി മുഴുവൻ ഗ്രന്ഥശാലകളിലും റീഡിംഗ് തിയറ്റർ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ശില്പശാല നടക്കും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു റീഡിംഗ് തിയറ്റർ കലാകാരൻമാരെ ആദരിച്ചു. ഉദിനൂർ ബാലഗോപാലൻ, പി വി രാജൻ കിനാത്തിൽ, പി പി രാജൻ, പി സത്യനാഥൻ, ശിവകുമാർ നീലേശ്വരം, ലേഖ, വിദ്യ, ഹരി നാരായണൻ, അനഘ, കെ പി ശശികുമാർ എന്നിവരെയാണ് ആദരിച്ചത്.