കൊടക്കാടിന് ഇത് അഭിമാന നിമിഷം.
കൊടക്കാടിന് ഇത് അഭിമാന നിമിഷം.
കൂടെ യംഗ് മെൻസ് ക്ലബ്ബിനും. ക്ലബ്ബ് കമ്മിറ്റി മെമ്പറും സജീവ പ്രവർത്തകനുമായ വെള്ളച്ചാലിലെ ഇ.പ്രകാശൻ “ന്നാത്താൻ കേസ് കൊട് ” എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ തൻ്റെ കരുത്ത് കാട്ടിയിരിക്കുന്നു. ഏഴോളം ഷോർട്ട് ഫിലീമുകളിലെ അഭിനയപാരമ്പര്യമുണ്ട് പ്രകാശന്. നാട്ടിലെ എല്ലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പ്രകാശൻ ഏത് പ്രതിസന്ധികളിലും സഹായത്തിനായി കൈമെയ് മറന്ന് നാട്ടുകാർക്കൊപ്പമുണ്ടാകും. വളരെ ചെറുപ്പം മുതലേ ഉത്സവ കാലം തുടങ്ങിയാൽ തെയ്യം കാണാൻ പോയി വീട്ടിലെത്തിയാൽ പ്രകാശനും കൂട്ടുകാരും തെയ്യത്തിൻ്റെ വേഷഭൂഷാധികളില്ലെങ്കിലും പച്ചോല കെട്ടി തകരപ്പാത്രങ്ങളും കൊട്ടി വീട്ടിൽ തെയ്യം കെട്ടിയാടുന്ന ഓർമ വെള്ളച്ചാലുകാർക്ക് കൗതുകമായിരുന്നു.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ എവിടെ പ്ര ഛന്നവേഷ മത്സരം നടന്നാലും സമ്മാനം പ്രകാശനു തന്നെയായിരിക്കും.
നൊണ ,ബീഡി, ഒടിയൻതിരകൾ, മസാല തുടങ്ങി പ്രശസ്തമായ
പന്ത്രണ്ട് തെരുവുനാടകങ്ങളിലായി 1500 ലധികം വേദികളിൽ
വേഷമിട്ട പ്രകാശൻ്റെ സ്ത്രീവേഷങ്ങൾ മികവാർന്ന വയായിരുന്നു.
ക്ലബ്ബിൽ നിന്ന് ചെണ്ടമേളം അഭ്യസിച്ച പ്രകാശൻ പത്തോളം ശിങ്കാരിമേളം ടീമിൻ്റെ ‘ മാഷാ ‘യി . ശില്പ നിർമാണവും ബോർഡെഴുത്തും ഫോട്ടോഗ്രാഫിയും പൂന്തോട്ട നിർമാണവും ഒക്കെ തനിക്കു വഴങ്ങുമെന്ന് പ്രകാശൻ തെളിയിച്ചു. ആകർഷകമായ ഫ്ലക്സ് പ്രിൻ്റിംഗിന് ആളുകൾ തേടിയെത്തി. ഓണാഘോഷത്തിലെ പൂക്കള മത്സരങ്ങൾ പ്രകാശൻ്റെ കുത്തകയായിരുന്നു.
കോവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വെളിച്ചപ്പാട് നാടകം 50 വേദികൾ പിന്നിട്ടു.15 മത്സരങ്ങളിൽ 13 ലും സമ്മാനം നേടി.എല്ലായിടത്തും മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഈയടുത്ത് നടന്ന
DYFl കാസർഗോഡ് ജില്ലാ സമ്മേളന പ്പന്തലും കൊടിമരവും പ്രകാശൻ്റെ
കരവിരുതാണ്. ജിനോ ജോസഫ്, രഞ്ജി കാങ്കോൽ,ഇവി ഹരിദാസ് , ഗംഗൻ ആയിറ്റി, വിനോദ് ആലന്തട്ട, എം.ടി അന്നൂർ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ നാടകം അഭ്യസിച്ച പ്രകാശനിലെ കലാകാരനെ കണ്ടെത്തിയതും വളർത്തിയതും അനിൽ നടക്കാവാണ്.
റിലീസിന് കാത്തിരിക്കുന്ന ‘അന്ത്രു ദ മാൻ ‘എന്ന സിനിമയിൽ ഹരിശ്രീ അശോകൻ്റെ കൂടെ വേഷമിട്ടിട്ടുണ്ട് ഈ കലാകാരൻ. ഇനിയും ഏറെ ഉയരങ്ങളിലെത്താൻ കഴിയും ഈ ബഹുമുഖ പ്രതിഭയ്ക്ക്.